ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്ക്; ടെഹ്റാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

0

ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. ടെഹ്റാൻ യൂണിവേഴ്സിറ്റി മെഡിക്കൽ സയൻസസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം, ടെഹ്റാനിലെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരോട് തെക്കൻ നഗരമായ ക്വോമിലേക്കു മാറാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്.

ടെഹ്റാനിൽ നിന്ന് വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ക്വോമിലേക്കാണ് ഇന്ത്യൻ പൗരന്മാരെ മാറ്റുന്നത്. ടെഹ്റാനിൽ നിന്നും 148 കിലോമീറ്റർ അകലെയാണ് ക്വോം ന​ഗരം. 1600 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരിൽ ഒരു സംഘത്തെ അർമേനിയയിലേക്കും ഉടൻ മാറ്റും.

തബ്‌രിസ് മേഖലയിൽ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹൈഫയിലെ ബസാൻ റിഫൈനറിയിൽ മൂന്നു തൊഴിലാളികൾ കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ് നൽകി. ടെൽ അവീവിൽ നിന്നു ജനങ്ങൾ പിന്മാറണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പിന്നാലെ ടെൽ അവീവിലും ഹൈഫയിലും മിസൈൽ, ‍‌‍‍‌‍ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ ദേശീയ ടെലിവിഷൻ അവകാശപ്പെട്ടു. ദക്ഷിണ ഇറാനിലെ എണ്ണപ്പാടം ആക്രമിക്കാനുള്ള ഇസ്രയേൽ നീക്കം ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തെന്നും ഇറാനിയൻ വെബ്‌സൈറ്റ് റിപ്പോർട്ടു ചെയ്‌തു. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടം ശനിയാഴ്ച ഇസ്രയേൽ ആക്രമിച്ചതിനെ തുടർന്ന് വാതക ഉത്പാദനം ഭാഗീകമായി നിർത്തിവച്ചിരുന്നു.

അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ടെഹ്റാന്റെ വ്യോമ മേഖല പൂർണമായും തങ്ങളുടെ അധീനതയിലാണെന്ന് ഇസ്രയേൽ സൈന്യവും അവകാശപ്പെട്ടിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെല്ലുവിളി.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാന്റെ ഏകാധിപതിയെ എല്ലായിടത്തും ആക്രമിക്കുമെന്നും അദ്ദഹം വ്യക്തമാക്കി. അതേസമയം, ആയത്തുല്ല ഖമനയി കുടുംബവുമൊത്ത് ഭൂ​ഗർഭ ബങ്കറിലേക്ക് മാറിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ടെഹ്റാന്റെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ടെഹ്‌റാനിലെ ഒരു സൈനിക താവളത്തിൽ ഇസ്രയേൽ ആക്രമണം നടത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ ആസാദി സ്‌ക്വയറിലും ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ യുദ്ധവിമാനങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തെന്നും പടിഞ്ഞാറൻ ഇറാനിലെ മിസൈൽ സംഭരണകേന്ദ്രം തകർത്തെന്നും ഇസ്രയേൽ അവകാശപ്പെട്ടു.

ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്തും ഇസ്രയേൽ ആക്രമണം നടത്തി. തൽസമയ സംപ്രേഷണത്തിനിടെ ആയിരുന്നു മിസൈൽ ആക്രമണം. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത് കൊണ്ടാണ് ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതെന്ന് ഇസ്രയേൽ പ്രതികരിച്ചു. വൈകാതെ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം പുനരാരംഭിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് പറഞ്ഞ അവതാരക സഹർ ഇമാമി, വീണ്ടും ആക്രമണം നടത്താൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. നിരവധി ജീവനക്കാർ കൊല്ലപ്പെട്ടെന്നും സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേക്ഷണം തുടരുമെന്നും ഇറാൻ ദേശീയ ടെലിവിഷൻ അറിയിച്ചു.

ഇസ്രയേലിനെ അമേരിക്ക സഹായിക്കുന്നുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിനാണ് തങ്ങളുടെ പിന്തുണയെന്ന് അമേരിക്കൻ പ്രതിസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. ഇറാന് യുദ്ധം ജയിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ വൈകും മുൻപ് ഇറാൻ ചർച്ചയ്‌ക്കു തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇസ്രയേൽ – ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ഒപ്പിടാൻ ട്രംപ് തയാറായില്ല. അതേസമയം വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഗൾഫ് കോർപറേഷൻ കൗൺസിൽ(ജിസിസി) രം​ഗത്തെത്തി. ഇറാന് മേലുള്ള ആക്രമണങ്ങളെ ജിസിസി മന്ത്രിതല സമിതി അപലപിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here