ആന്ധ്രയിലെ ജോലി സമയം ഇനി മാറും. മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കാൻ സർക്കാർ നിർദേശം നൽകി. നിലവിലെ തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി മിനിമം ജോലി സമയം പത്ത് മണിക്കൂർ ആക്കി. അഞ്ച് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്നത് ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ എന്ന് മാറ്റുമെന്നും സർക്കാർ അറിയിച്ചു. ചട്ടം മാറ്റാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. സ്ത്രീകൾക്ക് അനുകൂലമായ രീതിയിൽ രാത്രികാല ഷിഫ്റ്റുകളിൽ ഇളവ് നൽകുന്നത് ആലോചിക്കുമെന്നും സർക്കാർ അറിയിച്ചു.
കൂടുതൽ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി കെ പാർഥസാരഥി രംഗത്തെത്തി. നിങ്ങൾ അധികമായി ജോലി ചെയ്യുമ്പോൾ, വരുമാനം വർദ്ധിക്കും. ഈ നിയമങ്ങൾ പ്രകാരം സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയും. അവ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയും ലിംഗഭേദവും വ്യാവസായിക വളർച്ചയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിനും ഇത് സംഭാവന നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ തൊഴിൽ നിയമ ഭേദഗതികൾ കാരണം, ഫാക്ടറികളിലെ നിക്ഷേപകർ നമ്മുടെ സംസ്ഥാനത്തേക്ക് വരും.
ഈ തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്ക് അനുകൂലമായിരിക്കും, അവർ കൂടുതൽ നിക്ഷേപിക്കാൻ വരും. ആഗോളവൽക്കരണം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു. ആഗോള നിയമങ്ങൾ നടപ്പിലാക്കുന്നതിനാണ് ഈ ഭേദഗതികൾ കൊണ്ടുവന്നത്- പാർത്ഥസാരഥി കൂട്ടിച്ചേർത്തു. പരമാവധി 9 മണിക്കൂർ വരെ ജോലിസമയം എന്ന നിയമമാണ് ചന്ദ്രബാബു നായിഡു സർക്കാർ 10 മണിക്കൂറാക്കി കൂട്ടുന്നത്. 2032-ഓടെ ആന്ധ്രാപ്രദേശിനെ 120 ബില്യൺ ഡോളർ എക്കണോമി സംസ്ഥാനമായി മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കുമെല്ലാം നിലവിലെ നിയമം ബാധകമാകും. ഈ തീരുമാനത്തിനെതിരെ നിരവധി ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. തൊഴിലാളികളെ അടിമകളാക്കുന്ന സമീപനമാണിതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അഭിപ്രായപ്പെട്ടു.

