വയനാട് പുനരധിവാസം; ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടിയുടെ ഭരണാനുമതി നൽകി

0

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം നൽകിയത്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയത്. ഇതോടൊപ്പം എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടി സാധൂകരിച്ചു.

മെയ് 12 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും സാധൂകരിച്ചു. വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷ്യൽ ഓഫിസറും, ഇപിസി കോൺട്രാക്ടറും തമ്മിൽ ഇപിസി കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, ഇപിസി കോൺട്രാക്ടർക്ക് (യുഎല്‍സിസിഎസ്) മുൻകൂർ തുക അനുവദിക്കും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കാനും തീരുമാനമുണ്ട്.

മാർച്ച് അവസാനമാണ് ടൗൺ ഷിപ്പ് നിർമാണത്തിന് തുടക്കം കുറിച്ചത്. ഡിസംബറോടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിർമാണ ചുമതല. സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റ നിലയായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മിക്കുക. ആകെ 430 വീടുകളാണ് നിർമ്മിക്കുക. വീടുകള്‍ക്കൊപ്പം പൊതു സ്ഥാപനങ്ങള്‍ പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര- വാണിജ്യ സൗകര്യങ്ങള്‍ എന്നിവയും സജ്ജമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here