സൂറത്ത്: പഠിപ്പിച്ചുകൊണ്ടിരുന്ന 13കാരനിൽ നിന്ന് ഗർഭിണിയായ അധ്യാപികയ്ക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സൂറത്തിലെ പ്രത്യേക പോക്സോ കോടതി. 13കാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റിലായ 23കാരിക്കാണ് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്. നിലവിൽ സൂറത്തിലെ ജയിലിലാണ് അധ്യാപികയുള്ളത്. തട്ടിക്കൊണ്ട് പോകൽ, തടഞ്ഞുവയ്ക്കൽ, പോക്സോ വകുപ്പുകൾ ചുമത്തിയാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്.
ഭ്രൂണം ഡിഎൻഎ പരിശോധനയ്ക്കായി സൂക്ഷിക്കണമെന്ന് വ്യക്തമാക്കിയാണ് 22 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. ഗർഭം തുടരുന്നത് യുവതിയുടെ മാനസിക സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. ഗർഭഛിദ്രം സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
വർഷങ്ങളായി ട്യൂഷൻ ക്ലാസിലെ വിദ്യാർത്ഥിയായിരുന്ന പതിമൂന്നുകാരനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. 13കാരന്റെ പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഗർഭത്തിന് ഉത്തരവാദി 13കാരനാണെന്ന് അധ്യാപിക മൊഴി നൽകിയതോടെ ഡിഎൻഎ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു പൊലീസുണ്ടായിരുന്നത്. ഏപ്രിൽ 29നാണ് അധ്യാപിക അറസ്റ്റിലായത്. നിലവിൽ സൂറത്തിലെ ജയിലിൽ കഴിയുന്ന അധ്യാപിക ഗർഭസ്ഥ ശിശുവിനും തനിക്കും ജീവന് ആപത്തുണ്ടെന്നും പ്രസവ സമയത്ത് അടക്കം അപായപ്പെടുത്തിയേക്കുമെന്നുമാണ് കോടതിയിൽ നൽകിയ ഹർജിയിൽ വിശദമാക്കിയിരുന്നത്.
ഏപ്രിൽ 25നാണ് 13കാരന്റെ മാതൃകാ അധ്യാപികയായിരുന്ന 23കാരി വിദ്യാർത്ഥിയുമായി പട്ടാപ്പകൽ കടന്നു കളഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ആറ് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്താനായത്. ഏതാനും വർഷങ്ങളായി 13കാരന്റെ സ്വകാര്യ ടീച്ചറായിരുന്നു അധ്യാപിക. കഴിഞ്ഞ വർഷത്തോടെയാണ് 13കാരൻ അധ്യാപികയുടെ ഒരേയൊരു സ്വകാര്യ വിദ്യാർത്ഥിയായത്. അഞ്ച് വർഷത്തോളമായി 13കാരന് ട്യൂഷൻ നൽകി വരുകയായിരുന്നു അദ്ധ്യാപിക.
അധ്യാപികയുടെ വീട്ടിൽ വട്ടപം വഡോദരയിലെ ഒരു ഹോട്ടലിൽ വച്ചും 13കാരനുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗുജറാത്ത്- രാജസ്ഥാൻ അതിർത്തിയിൽ വച്ചാണ് ഇവർ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇവർ രണ്ട് പേരും മാസങ്ങളായി ശാരീരിക ബന്ധം പുലർത്തിയതായി അധ്യാപികയും വിദ്യാർത്ഥിയും മൊഴി നൽകിയിട്ടുണ്ട്.

