വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികളിൽ മാറ്റമില്ല; സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കമുള്ള നിലപാടുകൾ തുടരും

0

ഡൽഹി: ഇന്ത്യ പാക് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകളിൽ അയവ് വരുത്തിയേക്കില്ല. പഹൽ​ഗാം ആക്രമണത്തെ തുടർന്നാണ് ഇന്ത്യ സിന്ധു നദീതട കരാർ മരവിച്ചതുൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിച്ചത്. ഭീകരവാദത്തോട് ഇന്ത്യ കർശന നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പാകിസ്ഥാന്‍റെ ഡിജിഎംഒ ഇന്ത്യയെ വിളിക്കുകയും വെടിനിര്‍ത്തൽ കരാറിന് തയ്യാറാണ് എന്നറിയിക്കുകയും ചെയ്തതിനെത്തുടർന്നാണ് വെടിനിർത്തലിന് ധാരണയായത്.

എന്നാൽ പാകിസ്ഥാന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഭീകരതക്കെതിരായുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ വ്യക്തമായി തന്നെ ചൂണ്ടിക്കാട്ടുന്നു. നിലപാട് ശക്തമായി തന്നെ തുടരും. പാകിസ്ഥാന്‍റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു കൊണ്ട് ഇന്ത്യ കനത്ത മറുപടി നല്‍കി കഴിഞ്ഞു. നേരത്തെ നയതന്ത്രതലത്തിൽ ചില തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു. തത്ക്കാലം അതൊന്നും മാറ്റാൻ ഇന്ത്യ തയ്യാറല്ല എന്ന വിവരമാണ് പുറത്തുവരുന്നത്.

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിൽ മാറ്റം വരുത്തില്ല. അതുപോലെ തന്നെ കര്‍താര്‍പൂര്‍ ഇടനാഴി തത്ക്കാലം തുറക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. വെടിനിര്‍ത്തൽ കരാറിന് ഇന്ത്യ ആരുടെയും സഹായം തേടിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അമേരിക്കയെ ഇന്ത്യ വിളിച്ച് ഇതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടില്ല. ഇന്ത്യ-പാക് സംഘര്‍ഷത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here