ചെന്നൈ: വ്യാപാരിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് 20 കോടിയിലേറെ വില വരുന്ന വജ്രാഭരണങ്ങൾ കവർന്നതായി റിപ്പോർട്ട്. ചെന്നൈയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറിനെയാണ് വട പളനിയിലുള്ള ഹോട്ടലിൽ വിളിച്ചുവരുത്തി കെട്ടിയിട്ട് വജ്രാഭരണങ്ങൾ കവർന്നത്.
അതേസമയം സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി. മറ്റൊരു വജ്ര വ്യാപാരിയായ ലണ്ടൻ രാജനേയും ഇയാളുടെ കൂട്ടാളിയേയും ഇടനിലക്കാരനായ രണ്ട് പേരേയും ശിവകാശിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
വജ്രം വാങ്ങാനെന്ന വ്യാജേന എത്തിയാണ് ഇവർ ചന്ദ്രശേഖരനിൽ നിന്നും കവർച്ച നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. ഇടപാടുകാർ പറഞ്ഞത് പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണവുമായി പോയത്. മുറിയിൽ കയറിയ ഉടൻ നാലു പേർ ചേർന്നു മർദിക്കുകയും കെട്ടിയിട്ടതിന് ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നു. ചന്ദ്രശേഖർ തിരികെ വരാൻ വൈകിയതോടെ മകൾ ഹോട്ടൽ മുറിയിൽ അന്വേഷിച്ച് ചെന്നപ്പോൾ ഇയാളെ മുറിയിൽകെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

