തിരുവനന്തപുരം: ആകെയുളള സമ്പാദ്യമായ കുഞ്ഞുവീട്ടിൽ നിന്ന് രണ്ട് പെണ്മക്കളോടൊപ്പം തെരുവിലിറങ്ങേണ്ട അവസ്ഥ ഇല്ലാതായതിന്‍റെ സന്തോഷത്തിലാണ് ആശാ വർക്കറായ കവിത കുമാരി. ജപ്തി ഭീഷണിയുടെ നിഴലിൽ കഴിയുന്ന കവിതയെകുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടർന്ന് പ്രവാസി വ്യവസായിയായ പാലക്കാട് സ്വദേശി സുഗുണൻ കവിതയുടെ കടബാധ്യത മുഴുവനായും ഏറ്റെടുക്കുകയായിരുന്നു.
‘എനിക്കും ഒരു കൊച്ചു മകളാണ്. എന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യുന്നെന്നേയുള്ളൂ’- സുഗുണൻ പറഞ്ഞു. സഹായിക്കാൻ മനസ്സ് കാണിച്ചതിന് വളരെയധികം സന്തോഷമെന്ന് കവിത പ്രതികരിച്ചു. ഈ മാസം 31നുള്ളിൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ കിടപ്പാടം നഷ്ടമാകും എന്നതായിരുന്നു കവിതയുടെ അവസ്ഥ. വട്ടിയൂർകാവ് സഹകരണ ബാങ്കിലെ ബാധ്യത ഒറ്റത്തവണ തീർപ്പാക്കാൻ ഒരു ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതർ നോട്ടീസ് നൽകിയത്.

