വാഷിങ്ടൺ: വാണിജ്യ തീരുവ സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കിടെ പുതിയ ആഗോള വ്യാപാര തർക്കങ്ങളിലേക്ക് കടന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും മേൽ സമാനമായ തരത്തിൽ തിരിച്ചും തീരുവ ( reciprocal tariffs) ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ജപ്പാൻ, ഇന്ത്യ എന്നിവ ഉൾപ്പെടെ അമേരിക്കയുടെ പ്രധാന വാണിജ്യ പങ്കാളികളെയും ട്രംപിന്റെ ഈ നിലപാട് ബാധിക്കും.
അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായി ചർച്ച നടത്താനിരിക്കെയാണ് അതിന് മുന്നോടിയായി ഓവൽ ഓഫീസിൽ നിന്ന് ട്രംപിന്റെ പുതിയ പ്രഖ്യാപനം. വ്യാപാര ബന്ധങ്ങളിൽ ശത്രുക്കളേക്കാൾ മോശമാണ് സഖ്യരാജ്യങ്ങളെന്നും ട്രംപ് പറഞ്ഞു. ഓരോ രാജ്യങ്ങളിൽ നിന്നും ഈടാക്കേണ്ട തീരുവകളെ കുറിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ യുഎസ് വാണിജ്യ സെക്രട്ടറിയേയും യുഎസ് വ്യാപാര പ്രതിനിധിയെയും ട്രംപ് ചുമതലപ്പെടുത്തി. മൂല്യവർദ്ധിത നികുതി ഉൾപ്പെടെയുള്ള ഘടകങ്ങൾ കൂടി പരിഗണിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുക.
ലോക വ്യാപാര സംഘടനയുടെ നടപടി ക്രമങ്ങൾ അവഗണിച്ചാണ് അമേരിക്ക ഏകപക്ഷീയമായി പകരത്തിന് പകരമെന്ന തരത്തിൽ തീരുവ ചുമത്താൻ ഒരുങ്ങുന്നത്. എന്നാൽ പുതിയതായി ട്രംപ് പ്രഖ്യാപിച്ച ഈ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരില്ല. ഓരോ രാജ്യങ്ങൾക്കും അമേരിക്കയുമായി ചർച്ചകൾ തുടരാൻ സാവകാശം നൽകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പണപ്പെരുപ്പത്തിന് കാരണമാവുന്നതാണ് പുതിയ തീരുമാനമെന്ന് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നു.
വരുമാന വർദ്ധനവിന് പുറമെ വാണിജ്യ രംഗത്തെ അസന്തുലിതത്വം പരിഹരിക്കാനും അമേരിക്ക ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അനുകൂല തീരുമാനമെടുക്കാൻ മറ്റ് രാജ്യങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുന്നത് കൂടിയാണ് തീരുമാനം.