എറണാകുളം :- സർക്കാർ ജീവനക്കാരെയും അധ്യാപകരെയും അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ജെ തോമസ് ഹെർബിറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന ബജറ്റിനെതിരെ കേരള എൻ ജി ഒ അസോസിയേഷൻ എറണാകുളം മേഖല കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരുടെ 65000 കോടി രൂപയുടെ ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചിട്ട് ഒരു വർഷം രണ്ട് ഗഡു ശമ്പള കുടിശ്ശിക അനുവദിക്കും എന്നത് ധനമന്ത്രിയുടെ പൊള്ളയായ വാഗ്ദാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാഗ്ദാനം പോലും കാറ്റിൽ പറത്തി കൊണ്ട് ബജറ്റിൽ 12ാം ശമ്പള പരിഷ്കരണത്തിന് ഒരു കമ്മീഷനെ പ്രഖ്യാപിക്കുവാനോ, ഈ ഇനത്തിൽ തുക വകയിരുത്തുവാൻ ധനമന്ത്രി തയ്യാറാകാതിരുന്നതും ജീവനക്കാരോടുള്ള കടുത്ത വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള എൻ ജി ഒ അസോസിയേഷൻ എറണാകുളം മേഖല പ്രസിഡണ്ട് ഉമേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ , ജില്ലാ പ്രസിഡന്റ് ടി വി ജോമോൻ, ജില്ലാ സെക്രട്ടറി എം എ എബി, സംസ്ഥാന സെക്രട്ടറിയേറ്റംഗം സിനു പി ലാസർ, ജില്ലാ ഭാരവാഹികളായ എച്ച്. വിനീത്, പ്രമോദ് മുളവുകാട്, ജോസഫ് ജെൻസൺ ന്യൂനസ്, വിമൽ റോയ്, കാവ്യ എസ് മേനോൻ, സുനിൽ ജോസ് , പ്രീത എൻ ജോസ്, സുരേന്ദ്ര സിംഗ്, മേഖലാ സെക്രട്ടറി ജോൺ ജോബ്, ട്രഷറർ ജോൺ മിൽട്ടൺ, രാജൻ ഫ്രാൻസിസ്, സുമേഷ് എസ്, ജോസഫ്, അബ്ദുൽ റഹ്മാൻ, വിനോദ് ഒ ബി, സോളിൻ പോൾ , ശ്രീനി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു

