കേരളത്തില്‍ ഉഷ്ണതരംഗം വന്നേക്കും

0

കൊച്ചി: കാലാവസ്ഥാ മാറ്റങ്ങളുടെ കണക്ക് അനുസരിച്ച്  സംസ്ഥാനത്തുള്ളത് ഉഷ്ണതരംഗം വരാനുള്ള സാഹചര്യമെന്ന് വിലയിരുത്തല്‍. സമതലങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി സെല്‍ഷ്യസും മലമ്പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസും ആവുമ്പോഴാണ് ഉഷ്ണതരംഗമായെന്ന് കണക്കാക്കുന്നത്.

കൊടുംചൂടില്‍ പാലക്കാട് രാജ്യത്ത് മുന്നിലായത് ശനിയാഴ്ചയാണ്- 38 ഡിഗ്രി സെല്‍ഷ്യസ്. കൂടുതല്‍ ചൂട് അനുഭവപ്പടാറുള്ള ഏപ്രില്‍, മെയ് മാസങ്ങള്‍ക്ക് മുന്‍പാണിത്. കേരളത്തില്‍ മാത്രമല്ല ദേശീയ, ആഗോളതലത്തിലും 10 വര്‍ഷമായി ചൂട് കൂടിക്കൊണ്ടേയിരിക്കുകയാണ്. പശ്ചിമഘട്ടത്തിലെ പാലക്കാട്, പുനലൂര്‍ ഗ്യാപ്പുകള്‍ വഴി വീശുന്ന വരണ്ട വടക്കുകിഴക്കന്‍ ചൂടുകാറ്റാണ് ഈ ഭാഗങ്ങളിലെ ഉയര്‍ന്ന ചൂടിന് കാരണം. പാലക്കാട്ട് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 2016 ഏപ്രിലില്‍ ആയിരുന്നു- 41.9 ഡിഗ്രി സെല്‍ഷ്യസ്.

രാജ്യത്ത് മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് ഉഷ്ണതരംഗം ഉണ്ടാകുന്നത്. ഒഡിഷ, ബിഹാര്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാധാരണ ഇതുവരിക. തമിഴ്‌നാട്ടിലും കേരളത്തിലും ഇത് സാധാരണമല്ല. തീവ്രമായ കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ പ്രകടമായത് 2016 മുതലാണ്. കേരളത്തില്‍ അദ്യമായി ഉഷ്ണതരംഗമുണ്ടായത് ആ വര്‍ഷമാണ്. തുടര്‍ന്ന് 2017 ല്‍ ഓഖിയും 2018 ല്‍ പ്രളയവും ഉണ്ടായി.

ഉഷ്ണതരംഗമുണ്ടായാല്‍ സൂര്യതാപം മുതല്‍ ക്ഷീണവും ഛര്‍ദിയും ബോധക്ഷയവും കടുത്ത അവസ്ഥയില്‍ മരണം വരെയും ഉണ്ടാകാറുണ്ട്. ചൂടുവല്ലാതെ കൂടി നില്‍ക്കുമ്പോള്‍ ഇടയ്ക്ക് മഴ ഉണ്ടാകാറുണ്ട്. എന്നാല്‍ നിലവില്‍ അതിനുള്ള സാധ്യതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here