ന്യൂഡല്‍ഹി: 1998 മുതൽ 2013 വരെയായിരുന്നു ഡൽഹിയിൽ കോൺഗ്രസിന്റെ ഭരണം. എന്നാൽ അവിടേയ്ക്ക് ആം ആദ്മി ചൂലുമായി കയറിവന്ന് ഒരു സീറ്റ് പോലും നേടാനാവാതെ കോൺഗ്രസിനെ തൂത്തെറിഞ്ഞു. പിന്നീടങ്ങോട്ട് ഡൽഹി നിയമസഭയിൽ കോൺഗ്രസ് സാന്നിധ്യം ഉണ്ടായിട്ടില്ല. പതിനഞ്ചുവർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ തിരിച്ചുവരവാഗ്രഹിച്ച കോൺഗ്രസ് ആംആദ്മിയുമായുള്ള സഖ്യം അവസാനിപ്പിച്ചു സ്വയം പോരാടാനിറങ്ങി. ഇതോടെ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്.
ഒരേയൊരിടത്ത് മാത്രമാണ് രണ്ടാംസ്ഥാനത്തെങ്കിലും എത്താന്‍ കഴിഞ്ഞത്. കസ്തൂര്‍ബാ നഗറിലാണ് ബി.ജെ.പിയുടെ നീരജ് ബസോയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്തെങ്കിലും എത്താന്‍ കോണ്‍ഗ്രസിനായത്. അഭിഷേക് ദത്തായിരുന്നു ഇവിടെ മത്സരിച്ചത്. ആപ്പുമായുള്ള സഖ്യം അവസാനിപ്പിച്ച് ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് ആകെ ആശ്വസിക്കാനുള്ള വോട്ട് വിഹിതത്തിലെ വര്‍ധന മാത്രമാണ്. കഴിഞ്ഞ തവണ 4.26 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ രണ്ട് ശതമാനം വര്‍ധിച്ചു.
എഴുപതംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ കടപുഴക്കിയാണ് ബി.ജെ.പി. അധികാരത്തിലേക്ക് കുതിച്ചത്. 48സീറ്റുകളില്‍ ബി.ജെ.പി. ലീഡ് ചെയ്യുമ്പോള്‍ എ.എ.പി. 22മണ്ഡലങ്ങളില്‍ മാത്രമാണ് എ.എ.പി. മുന്നിട്ടുനില്‍ക്കുന്നത്.

