തിരുവനന്തപുരം: റോഡ് നിയമങ്ങൾ ലംഘിക്കുന്ന കാൽനടയാത്രക്കാർക്കെതിരെയും കേസെടുക്കുംവിധത്തിലുള്ള നിയമനിർമാണത്തിന് സർക്കാർ ഒരുങ്ങുന്നു. ഗതാഗത വകുപ്പ് കമ്മീഷണർ സിഎച്ച് നാഗരാജു സർക്കാരിന് ശുപാർശ നൽകി.
മോട്ടോർ വാഹന നിയമ പ്രകാരം വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ മാത്രമാണ് നിലവിൽ ശിക്ഷാനടപടികൾ സ്വീകരിക്കാനാവുക. റോഡ് ഉപയോഗ നിയമം നടപ്പാക്കുന്നതിന് പ്രയോഗികമായി പരിമിതകളുള്ളതിനാൽ അവ മറികടക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ടാകും. സീബ്രാ ക്രോസ്, നടപ്പാത, ഡിവൈഡർ, എഐ ക്യാമറ, ട്രാഫിക് സിഗ്നലുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉള്ളിടത്താകും ആദ്യഘട്ടത്തിൽ നടപ്പാക്കുക.
സീബ്രാ ക്രോസ് ഉണ്ടായിട്ടും അവയിലൂടെയല്ല റോഡ് മുറിച്ചുകടക്കുന്നതെങ്കിൽ പിഴ ഈടാക്കും. കാൽനടയാത്രക്കാർക്കുള്ള ചുവന്ന സിഗ്നൽ കിടക്കെ റോഡ് മുറിച്ചു കടന്നാലും നിയന്ത്രിത മേഖലയിലുള്ള മീഡിയനോ റോഡോ ബാരിക്കേഡുകളോ മറികടന്നു കഴിഞ്ഞാലോ നടപ്പാത ഉണ്ടായിട്ടും അവയിലൂടെയല്ലാതെ നടന്നാലും പിഴയിടാക്കും.