എഎപി സർക്കാർ നടത്തിയത് 382കോടിയുടെ അഴിമതി; ആരോപണവുമായി കോൺഗ്രസ് രംഗത്ത്

0

ന്യൂഡൽഹി: ഡൽഹിയിലെ എഎപി സർക്കാർ ആരോഗ്യമേഖലയിൽ നടത്തിയത് 382 കോടി രൂപയുടെ അഴിമതിയെന്ന ആരോപണവുമായി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് എഎപിക്കു നേരെയുള്ള കോൺഗ്രസിന്റെ അഴിമതി ആരോപണം. ആംആദ്മി പാർട്ടി നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട് 14 സിഎജി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും അവയിൽ ഒന്നുപോലും നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ അനുവാദം നൽകിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു.

പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് ഒരു പുതിയ ആശുപത്രി പോലും നിർമിച്ചിട്ടില്ലെന്നും സിഎജി റിപ്പോർട്ടിലുണ്ട്. കോൺഗ്രസ് സർക്കാർ നിർമാണം തുടങ്ങിവച്ച 3 ആശുപത്രികൾ പൂർത്തിയാക്കുക മാത്രമാണ് എഎപി ചെയ്തത്. ഇന്ദിരാഗാന്ധി ആശുപത്രിയുടെ നിർമാണത്തിൽ 5 വർഷത്തെ കാലതാമസമുണ്ടായി. ടെൻഡർ തുകയേക്കാൾ 314.9 കോടി രൂപയാണ് നിർമ്മാണത്തിനായി അധികമായി ചെലവാക്കിയത്. ബുറാഡി ആശുപത്രി 6 വർഷവും മൗലാന ആസാദ് ഡെന്റൽ ആശുപത്രി 6 വർഷവും വൈകിപ്പിച്ചു.

ബുറാഡി ആശുപത്രിക്ക് 41.26 കോടി രൂപയും മൗലാന ആസാദ് ഡെന്റൽ ആശുപത്രിക്ക് 26.36 കോടി രൂപയും അധികമായി ചെലവഴിച്ചു. സിഎജി റിപ്പോർട്ട് പ്രകാരം, 2007 നും 2015 നും ഇടയിൽ ആശുപത്രി നിർമാണത്തിനായി 15 സ്ഥലങ്ങൾ ഏറ്റെടുത്തു. ആശുപത്രികളും ഡിസ്പെൻസറികളും നിർമിക്കേണ്ടതായിരുന്നു.എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ജോലിയും ആരംഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അഴിമതിയിൽ അന്വേഷണം നടത്താൻ ലഫ്റ്റനന്റ് ഗവർണർ ഉത്തരവിടണമെന്നും ഡൽഹി കോൺഗ്രസ് മേധാവി ദേവേന്ദ്ര യാദവ്, കോൺഗ്രസ് നേതാവ് അജയ് മാക്കൻ എന്നിവർ ആവശ്യപ്പെട്ടു.

പാഴാക്കിയത് കളഞ്ഞ തുകയുടെ കണക്കുകളും കോൺഗ്രസ് ചൂണ്ടിക്കാട്ടി. 2,623 കോടി രൂപയോളമാണ് പാഴാക്കിക്കളഞ്ഞത്. 2016-17 മുതൽ 2021-22 വരെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അനുവദിച്ച പണത്തിൽ നിന്ന് 2,623 കോടി രൂപ കാലാവധി കഴിഞ്ഞതിനാൽ പാഴായിപ്പോയി. കോവിഡ് കാലത്ത് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച 635.62 കോടി രൂപയിൽ 56.74 ശതമാനം (360.64 കോടി രൂപ) ചെലവഴിച്ചിട്ടില്ല. 2016-17 മുതൽ 2020-21 വരെയുള്ള 4 വർഷത്തെ ബജറ്റിൽ ആശുപത്രി കിടക്കകളുടെ എണ്ണം 1,235 ആയി വർധിപ്പിക്കാൻ തുക വകയിരുത്തിയെങ്കിലും 3.86 ശതമാനം വർധനവേയുണ്ടായുള്ളൂ. എൽഎൻജെപി ആശുപത്രിയിൽ പൊള്ളലേറ്റവർക്ക് ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള ഓപ്പറേഷൻ തിയറ്റർ പ്രവർത്തന രഹിതമാണ്. ആശുപത്രികളിൽ 21 ശതമാനം നഴ്‌സുമാരുടെയും കുറവുണ്ട്. ചില ആശുപത്രികളിൽ 34 ശതമാനം വരെ ഒഴിവുകൾ നികത്തിയിട്ടില്ല. പാരാമെഡിക്കൽ ജീവനക്കാർ 30 ശതമാനം കുറവുണ്ട്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ 30 ശതമാനം കുറവും നോൺ-സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ 28 ശതമാനം കുറവും, മെഡിക്കൽ ഓഫിസർമാരുടെ 9 ശതമാനം കുറവുമുണ്ട്.

Leave a Reply