രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം; അഞ്ച് ലക്ഷം ഇന്നുതന്നെ കൈമാറുമെന്ന് മന്ത്രി ഒ.ആര്‍ കേളു

0

കല്‍പ്പറ്റ: വയനാട്ടിലെ പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി ഒ.ആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്നാണ് മന്ത്രി അറിയിച്ചത്. നരഭോജി കടുവയെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. താൽകാലിക ​വനംവകുപ്പ് വാച്ചറുടെ ഭാര്യയായ രാധയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

‘കടുവ ഈ പരിസരത്ത് തന്നെ കാണാന്‍ സാധ്യതയുണ്ട്. ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. ഫെന്‍സിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ടെണ്ടര്‍ നടപടികളില്‍ താമസം വന്നാല്‍ ജനകീയ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്നും കേളു കൂട്ടിച്ചേർത്തു. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്.

പ്രിയദർശിനി എസ്റ്റേറ്റിന് സമീപം കാപ്പി പറിക്കാനായി എത്തിയപ്പോഴാണ് 47കാരിയെ കടുവ ആക്രമിച്ചത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം​. കടുവയിൽ നിന്ന് അതിക്രൂരമായ ആക്രമണമാണ് രാധ നേരിട്ടത്. അതിനുശേഷം മൃതദേഹം100 മീറ്ററോളം കടുവ വലിച്ചിഴച്ചുകൊണ്ടുപോയി. അവരുടെ തലയുടെയും കഴുത്തിന്റെയും പിൻഭാഗം നരഭോജി കടുവ ഭക്ഷിച്ച നിലയിലാണ്. തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുല്‍പള്ളി അമരക്കുനിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി 9 ദിവസം ആയപ്പോഴാണു മറ്റൊരു കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ആദ്യമായാണ് വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here