തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് വിജിലൻസ്. എം.ആർ. അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. ആറുമാസം കൊണ്ട് അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു വിജിലൻസിനോട് ആവശ്യപ്പെട്ടത്. സാക്ഷികളുടെ എണ്ണം കൂടുതലായതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാലാണ് വിജിലൻസ് അന്വേഷണം പൂർത്തിയാക്കാൻ രണ്ടുമാസം കൂടി സമയം ആവശ്യപ്പെട്ടത്. പി.വി. അൻവറാണ് അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ച് രംഗത്ത്‍ വന്നത്.
മാർച്ച് 25ന് കേസ് വീണ്ടും പരിഗണിക്കും. പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനു ശേഷം അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. അനധികൃത സ്വത്തില്ലെന്ന് മൊഴി നൽകിയ എ.ഡി.ജി.പി കവടിയാറിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിന് കൈമാറുകയും ചെയ്തു. വിവാദങ്ങൾക്കിടയിലും അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതും വിവാദമായി.