ദില്ലി: ദില്ലി ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് ആവശ്യമായ വൈദ്യസഹായം നൽകാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി ദില്ലി ഹൈക്കോടതി.
സോനം വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ചു സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് നിർദേശം.
ഓരോ ജീവനും വിലപ്പെട്ടതാണെന്ന് നിരീക്ഷിച്ച കോടതി, വാങ്ചുക്കിൻ്റെ ആരോഗ്യനില ദിവസേന പരിശോധിക്കണമെന്നും നിർദേശിച്ചു. സർക്കാർ ഡോക്ടർമാർ തന്നെ വാങ്ചുക്കിനെ പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ഏതെങ്കിലും സാഹചര്യത്തിൽ ആരോഗ്യനില ഗുരുതരമാകുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് വ്യക്തമാക്കി.
അതേസമയം, സോനം വാങ്ചുക്ക് ദിവസേന മെഡിക്കൽ ചെക്കപ്പിന് വിധേയമാകുന്നുണ്ടെന്നും ആരോഗ്യവിവരങ്ങൾ അറിയിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി വെർച്വലായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.കൂടാതെ, കോടതി നിർദേശിക്കുന്ന ഏതുകാര്യവും നടപ്പാക്കുമെന്നും തുഷാർ മേത്ത വ്യക്തമാക്കി.

