കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണത്തിന് പുതിയ സംഘം.പഴയ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റും. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും പുതിയ അന്വേഷണം.
അതേസമയം, ഡോ. റാമിനെ വിട്ടയച്ചതിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ നിതിൻ രാജിന്റെ സഹോദരി രാഖി ആരോപിച്ചു.ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് അറസ്റ്റ് നടന്നത്. അല്ലെങ്കിൽ അറസ്റ്റ് നടക്കില്ല. ആളുകളെ ബോധിപ്പിക്കാനാണ് അറസ്റ്റ് നാടകം ഉണ്ടാക്കിയത്. എന്താണ് ഇവർ ചെയ്തതെന്ന് നമുക്കറിയില്ലെന്നും അവർ പറഞ്ഞു. സുപ്രീം കോടതി വരെ പോയ കേസിൽ നിസാരമായി പ്രതിക്ക് സൗകര്യം ചെയ്ത് കൊടുത്തെന്നും അവർ ആരോപിച്ചു.
പ്രതിയുടെ കുടുംബക്കാര് വരെ അവിടെയുണ്ടായിരുന്നുവെന്നും പൊലീസിന് ഗുരുതര വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു.കേസിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ പോലും കൃത്യമായി മറുപടി നൽകാത്ത പൊലീസാണെന്നും കേസ് അന്വേഷിച്ചിട്ടേയില്ലെന്നും രാഖി പറഞ്ഞു. പുതിയ സംഘത്തെ നിയോഗിച്ചതിൽ പ്രതീക്ഷയുണ്ടെന്നും നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഹോദരി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പ്രതി ഡോക്ടർ റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തരവകുപ്പ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചരുന്നു.സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.പൊലീസിൻ്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല പറഞ്ഞു.നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ വിശ്വാസമില്ല എന്ന് നിതിൻ്റ രാജിൻ്റെ കുടുംബം അറിയിച്ചിട്ടുണ്ട്.ആയതിനാൽ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.

