ദില്ലി: രാജ്യത്ത് 12 ശതമാനത്തിന് മുകളിൽ ആൽക്കഹോൾ അടങ്ങിയ മരുന്ന് വിൽപ്പനയ്ക്ക് നിയന്ത്രണം കേന്ദ്രം കടുപ്പിക്കുന്നു.
ഇത്തരം മരുന്നുകളെ ഷെഡ്യൂൾ എച്ച് 1ലേക്ക് മാറ്റിയിട്ടുണ്ട്. മരുന്ന് ദുരുപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമാണ് നടപടി.
ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്നും വിൽപ്പന വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണമെന്നും കേന്ദ്രത്തിന്റെ നിർദേശമുണ്ട്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
ചില ചുമ സിറപ്പുകൾ, ടോണിക്കുകൾ, മറ്റ് ദ്രവരൂപത്തിലുള്ള ഔഷധങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയതായി കണ്ടെത്തിയിരുന്നു.ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ വിൽക്കുന്നതും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച ആശങ്കകൾ വർധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

