തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻ സന്ദീപിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി.തങ്ങൾ തടഞ്ഞില്ലായിരുന്നെങ്കിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കുമായിരുന്നെന്നും ലോക്കൽ പൊലീസ് വെറുതെ നിൽക്കുന്നത് കൊണ്ടാണ് വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയതെന്നും സന്ദീപ് പറഞ്ഞു.
അടിച്ചത് മനഃപൂർവമല്ലെന്നും ചെയ്തത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും, പ്രതിഷേധക്കാർ പിന്മാറുന്നില്ലെന്നതിനാലാണ് ലാത്തി പ്രയോഗിക്കേണ്ടിവന്നതെന്നും സന്ദീപ് മൊഴി നൽകി.നേരത്തെ നൽകിയ സത്യവാങ്മൂലത്തിലും മുൻകൂർ ജാമ്യഹർജിയിലും നൽകിയ വിവരങ്ങൾ എസ്ഐടിക്ക് മുൻപിലും ആവർത്തിക്കുകയായിരുന്നു സന്ദീപ്.
അതേസമയം, ലാത്തി എവിടെ നിന്നാണ് സംഘടിപ്പിച്ചതെന്ന ചോദ്യത്തിന് സന്ദീപ് മറുപടി നൽകിയില്ല. നേരത്തെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും മുൻകൂർ ജാമ്യഹർജിയിലും സമാനമായ വിവരങ്ങൾ തന്നെയാണ് നൽകിയെന്നതിനാൽ തന്നെ മൊഴി എത്രകണ്ട് എസ്ഐടി വിശ്വാസത്തിലെടുക്കുമെന്നത് നിർണായകമായിരിക്കും.

