സ്ത്രീകളും കുട്ടികളും സുരക്ഷിതമായി ജീവിക്കാനാകുന്ന സാഹചര്യം ഉറപ്പാക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പട്രോളിങ് സംവിധാനം നടപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. ‘സിങ്കപ്പെൺ ടാസ്ക് ഫോഴ്സ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ലഹരിമാഫിയയുടെ പങ്ക് കൂടുതലാണെന്നും, അതിനെ നിയന്ത്രിക്കാൻ സംസ്ഥാനത്ത് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ലഹരിവ്യാപനം പൂർണ്ണമായും ഇല്ലാതാക്കുക സർക്കാർ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി വനിതാ സുരക്ഷയ്ക്കായി 354 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ 2,500 പേരെ കൂടി ടാസ്ക് ഫോഴ്സിലേക്ക് നിയമിക്കുമെന്നും സർക്കാർ അറിയിച്ചു. പരാതികളിൽ അതിവേഗ നടപടി സ്വീകരിക്കുകയും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
ചെന്നൈയിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 12 പ്രത്യേക വനിതാ പട്രോൾ സംഘങ്ങൾ വിവിധ മേഖലകളിൽ പ്രവർത്തനം ആരംഭിച്ചു. ആധുനിക സാങ്കേതിക സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
English Summary:
Tamil Nadu Chief Minister Vijay has announced India’s first drone-based patrolling system as part of the ‘Singappen Task Force’ aimed at enhancing women’s safety. The initiative includes deploying 12 women patrol units in Chennai and strengthening anti-crime measures with advanced surveillance technology.

