തിരുവനന്തപുരം: വയനാടിനും കൊല്ലത്തിനും പുറമെ തിരുവനന്തപുരത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തോന്നയ്ക്കൽ, ചാക്ക, പുത്തൻത്തോപ്പ് പ്രദേശങ്ങളിലെ മൂന്ന് കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, വയനാട്ടിൽ ഒരാൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലത്ത് രണ്ട് വിദ്യാർത്ഥികളാണ് രോഗബാധിതരായത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതോടെ സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. രോഗബാധയെ തുടർന്ന് കോഴിക്കോട് ചികിത്സയിലായിരുന്ന നാലുവയസുകാരി നിള മരിച്ചതും ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തലക്കുളത്തൂർ സ്വദേശിനിയായ നിള കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല രോഗം പ്രധാനമായും പകരുന്നത്. രോഗബാധിതനായ വ്യക്തി കൈകാര്യം ചെയ്ത ഭക്ഷണം കഴിക്കുന്നവർക്കും രോഗം പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

