കേരളത്തിൽ ബീഫ് ക്ഷാമം രൂക്ഷം

0

കോഴിക്കോട്: സംസ്ഥാനത്ത് ബീഫ് വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. തമിഴ്‌നാട്ടിലെ കന്നുകാലി ക്ഷാമം കേരളത്തെയും ബാധിച്ചതോടെ ബീഫിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഇതേ തുടർന്ന് ഇടുക്കിയിൽ ഇറച്ചിക്കടകൾ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചു.

ഗോസംരക്ഷണത്തിന്റെ പേരിൽ ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ കന്നുകാലി ഗതാഗതത്തിന് നിയന്ത്രണങ്ങൾ ശക്തമാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം. ഇതിന്റെ പ്രതിഫലനം തമിഴ്‌നാട്ടിലെ മൊത്തവിപണിയിലും പ്രകടമായതോടെ കേരളത്തിലേക്കുള്ള കന്നുകാലി വരവ് കുത്തനെ കുറഞ്ഞു.

മുമ്പ് പ്രതിദിനം ഒന്നരലക്ഷത്തോളം കന്നുകാലികൾ എത്തിയിരുന്ന വിപണികളിൽ ഇപ്പോൾ ആറായിരത്തിൽ താഴെ മാത്രമാണ് എത്തുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.

കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരാൻ വെറ്ററിനറി ഡോക്ടറുടെ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിയന്ത്രിക്കുന്ന തരത്തിൽ ആന്ധ്രപ്രദേശിൽ ഉത്തരവിറക്കിയതായും വ്യാപാരികൾ ആരോപിക്കുന്നു. ഇതിന് പിന്നിൽ ബീഫ് കയറ്റുമതി കമ്പനികളുടെ സമ്മർദമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തിൽ രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് വ്യാപാരികളുടെ പരാതി. നിലവിലെ സാഹചര്യത്തിൽ വ്യാപാരം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതിനാലാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഏകദേശം 650 ഇറച്ചിക്കടകളിൽ നിലവിൽ 300 ഓളം കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കന്നുകാലികളെ ഗോസംരക്ഷണത്തിന്റെ പേരിൽ ഗോശാലകളിലേക്ക് മാറ്റുകയും പിന്നീട് കയറ്റുമതി കമ്പനികളിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്നാണ് വ്യാപാരികളുടെ ആരോപണം.

നിലവിൽ കോഴിക്കോട് ജില്ലയിൽ ഒരു കിലോ ബീഫിന് 400 മുതൽ 440 രൂപ വരെയാണ് വില. ക്ഷാമം കൂടുതൽ രൂക്ഷമായാൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ, സംസ്ഥാനത്തെ നാല് ജില്ലകളിൽ ജൂൺ 12 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here