കേരളത്തിൽ വീണ്ടും പനി മരണം; കോഴിക്കോട് മാവൂരിൽ ചികിത്സയിലിരുന്ന 54കാരി മരിച്ചു

0

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ജില്ലയിലെ മാവൂർ പാറമ്മൽ സ്വദേശിനിയായ സുനിത (54) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഷിഗെല്ല രോഗലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഇവർ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുനിതയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർചികിത്സയ്ക്കിടെ ആരോഗ്യനില വഷളാകുകയും മരണപ്പെടുകയുമായിരുന്നു.

ഷിഗെല്ല രോഗബാധ സംശയിച്ച് രോഗിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെങ്കിലും ഫലം ഇതുവരെ ലഭ്യമായിട്ടില്ല. പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ മരണകാരണം ഷിഗെല്ല രോഗബാധയാണോയെന്ന് വ്യക്തത വരികയുള്ളു.

അതേസമയം, സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഹൈപവർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ആരോഗ്യമന്ത്രി കെ. മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്യും.

ഹൈപവർ കമ്മിറ്റി അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ ജില്ലകളിൽ നിന്നുള്ള ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. പകർച്ചവ്യാധി പ്രതിരോധം, നിരീക്ഷണം, ചികിത്സാ സൗകര്യങ്ങൾ, ഏകോപന പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് യോഗത്തിൽ ചർച്ച ചെയ്യുക.

English Summary:
A 54-year-old woman from Mavoor in Kozhikode died while undergoing treatment at Kozhikode Medical College Hospital after developing fever and symptoms suspected to be linked to Shigella infection. Test results are still pending, and authorities have not yet confirmed the exact cause of death. Meanwhile, Kerala’s High-Power Committee on communicable disease prevention is set to meet in Thiruvananthapuram to review preparedness and response measures.

LEAVE A REPLY

Please enter your comment!
Please enter your name here