പട്ടാപ്പകൽ ക്ഷേത്രങ്ങളിൽ കവർച്ച; ഓട്ടുരുളിയും ഓട്ടുവിളക്കുകളും മോഷ്ടിച്ച കുപ്രസിദ്ധ പ്രതി കൊല്ലത്ത് പിടിയിൽ

0

കൊല്ലം: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന സ്വദേശി തടത്തിൽ പുത്തൻവീട്ടിൽ രതീഷ് (30) ആണ് പിടിയിലായത്. വിവിധ ക്ഷേത്രങ്ങളിൽ സമാനരീതിയിലുള്ള മോഷണ കേസുകളിൽ പ്രതിയായ ഇയാൾ, പുലിയില വേങ്ങനാട് ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിൽ നടന്ന കവർച്ചയെ തുടർന്നാണ് അറസ്റ്റിലായത്.

ജൂൺ 10-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ക്ഷേത്രത്തിൽ മോഷണം നടന്നത്. പൂജാരിയും ക്ഷേത്ര ഭാരവാഹികളും സ്ഥലത്തില്ലാതിരുന്ന സമയം മുതലെടുത്ത് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കടന്ന പ്രതി ഓട്ടുരുളി, ഓട്ടുവിളക്കുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള പൂജാസാമഗ്രികൾ മോഷ്ടിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്.

മോഷണം ശ്രദ്ധയിൽപ്പെട്ടതോടെ ക്ഷേത്ര ഭാരവാഹികൾ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രപരിസരത്തെ സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവായി. ചാക്കിൽ കെട്ടിയ മോഷണവസ്തുക്കളുമായി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന പ്രതിയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ണനല്ലൂരിലെ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിൽ നിന്ന് കഴിഞ്ഞ രാത്രി രതീഷിനെ പൊലീസ് പിടികൂടി. എസ്.ഐ ആശയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്.

കുണ്ടറ, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ ക്ഷേത്രങ്ങളിൽ നടന്ന സമാന കവർച്ചകളിലും പ്രതിക്ക് പങ്കുണ്ടെന്ന പരാതികൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മറ്റ് കേസുകളിലെ പങ്ക് ഉൾപ്പെടെ വിശദമായി അന്വേഷിച്ചുവരികയാണ്.

English Summary

A notorious thief involved in a series of temple thefts was arrested by Kannanalloor Police in Kollam. The accused, Ratheesh (30), allegedly stole valuable ritual items, including traditional bronze vessels and lamps, from the Puliyila Venganad Sree Durga Devi Temple during daytime. CCTV footage showing him leaving the temple premises with the stolen items played a crucial role in the investigation. Police arrested him from an abandoned building and are probing his possible involvement in several similar theft cases in the region.

LEAVE A REPLY

Please enter your comment!
Please enter your name here