കൊച്ചി: മൂന്ന് ആഴ്ചയ്ക്കിടെ 11,000 രൂപയോളം ഇടിഞ്ഞ സ്വർണവില വീണ്ടും ഉയരുന്നു. ഇന്ന് പവന് 880 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,560 രൂപയായി. ഗ്രാമിന് 110 രൂപ ഉയർന്ന് 13,195 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ മാത്രം രണ്ട് ഘട്ടങ്ങളിലായി പവന് 1,040 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ തുടർച്ചയായ ഇടിവിന് ശേഷം സ്വർണവില തിരിച്ചുകയറുന്ന പ്രവണതയാണ് വിപണിയിൽ കാണുന്നത്.
ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയും, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും വിലയിൽ പ്രതിഫലിക്കുന്നതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, അമേരിക്ക–ഇറാൻ സമാധാന ധാരണയ്ക്ക് പിന്നാലെ എണ്ണവില കുറഞ്ഞതും സ്വർണവിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 71 ഡോളറിനടുത്താണ് ഇപ്പോൾ.
ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന് 1,14,560 രൂപ വരെ വിലയുണ്ടായിരുന്നു. അതേസമയം, ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് വില. ഡിസംബർ 23-നാണ് കേരളത്തിൽ പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

