ന്യൂജേഴ്‌സി: 2026 ഫുട്ബോൾ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനെ 3-1ന് പരാജയപ്പെടുത്തി ഫ്രാൻസ് വിജയത്തോടെ ക്യാംപെയ്ൻ ആരംഭിച്ചു. രണ്ടാം പകുതിയിലെ ആക്രമണ മികവാണ് ഫ്രഞ്ച് ടീമിന് നിർണായക വിജയം സമ്മാനിച്ചത്. ഇരട്ടഗോളുമായി കിലിയൻ എംബാപ്പെ തിളങ്ങിയപ്പോൾ ബ്രാഡ്ലി ബാർക്കോളയും ഫ്രാൻസിനായി സ്കോർ ചെയ്തു. സെനഗലിന്റെ ആശ്വാസഗോൾ ഇബ്രാഹിം എംബായെയുടെ വകയായിരുന്നു.
ആദ്യ പകുതിയിൽ മത്സരത്തിന്റെ നിയന്ത്രണം സെനഗലിനായിരുന്നു. കൃത്യമായ പ്രതിരോധവും ശക്തമായ മാർക്കിംഗും ഉപയോഗിച്ച് ഫ്രാൻസിന്റെ പ്രധാന താരങ്ങളായ എംബാപ്പെ, മൈക്കൽ ഒലിസെ, ഡെസീറെ ഡുവെ എന്നിവരെ അവർ ഫലപ്രദമായി തടഞ്ഞു. നിക്കോളാസ് ജാക്സനും ഇസ്മയില സാറും ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാനാകാതെ പോയതും സെനഗലിന് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ തന്ത്രപരമായ മാറ്റങ്ങളുമായി ഇറങ്ങിയ ഫ്രാൻസ് ആക്രമണം ശക്തമാക്കി. 66-ാം മിനിറ്റിൽ മൈക്കൽ ഒലിസെയുടെ പാസിൽ നിന്ന് എംബാപ്പെ ഗോൾ നേടി ഫ്രാൻസിനെ മുന്നിലെത്തിച്ചു. ലോകകപ്പ് വേദികളിലെ എംബാപ്പെയുടെ 13-ാം ഗോളായിരുന്നു ഇത്.
82-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്ലി ബാർക്കോള അഡ്രിയാൻ റാബിയോട്ടിന്റെ പാസ് ഗോളാക്കി മാറ്റി ലീഡ് ഇരട്ടിയാക്കി. ഇൻജുറി ടൈമിൽ ഇബ്രാഹിം എംബായെ സെനഗലിനായി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അതിന് തൊട്ടുപിന്നാലെ എംബാപ്പെ ദൂരപരിധിക്ക് പുറത്തുനിന്ന് നേടിയ മനോഹര ഗോളിലൂടെ ഫ്രാൻസിന്റെ ജയം ഉറപ്പിച്ചു.
ആദ്യ പകുതിയിൽ സെനഗൽ ഉയർത്തിയ വെല്ലുവിളി അതിജീവിച്ച ഫ്രാൻസ്, രണ്ടാം പകുതിയിലെ മികവുറ്റ പ്രകടനത്തിലൂടെ മൂന്ന് പോയിന്റ് സ്വന്തമാക്കി ലോകകപ്പിൽ ശക്തമായ തുടക്കമാണ് കുറിച്ചത്.
English Summary
France began their 2026 FIFA World Cup campaign with a convincing 3-1 victory over Senegal in New Jersey. After a difficult first half, France came back strongly in the second period, with Kylian Mbappé scoring twice and Bradley Barcola adding another goal. Ibrahim Mbaye scored Senegal’s lone goal in injury time. The win gives France a strong start in Group I.

