ചെന്നിത്തലയുടെ വീട്ടിലെത്തി വി ഡി സതീശൻ; നിർണായക കൂടിക്കാഴ്ച

0

തിരുവനന്തപുരം: കോൺഗ്രസിലെ രാഷ്ട്രീയ ചർച്ചകൾക്കിടെ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വഴുതക്കാട്ടെ വസതിയിലെത്തിയായിരുന്നു സന്ദർശനം. ഇരുനേതാക്കളും അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ച സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടുകയാണ്.

ജോസഫ് വാഴക്കൻ, വി.ടി. ബൽറാം, അൻവർ സാദത്ത്, അബിൻ വർക്കി എന്നിവരും നേതാക്കൾക്കൊപ്പം വീട്ടിലെത്തിയിരുന്നു. തുടർന്ന് ഇവർ പുറത്തേക്ക് പോകുകയും സതീശനും ചെന്നിത്തലയും തമ്മിൽ പ്രത്യേക ചർച്ച തുടരുകയും ചെയ്തു. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വിവിധ തരത്തിലുള്ള ചർച്ചകൾ ശക്തമായി.

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായതെന്നാണ് സൂചന. ആഭ്യന്തര വകുപ്പ് നൽകി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുമോ എന്ന കാര്യത്തിലും രാഷ്ട്രീയ വൃത്തങ്ങളിൽ ആകാംക്ഷ ഉയരുന്നുണ്ട്.


വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല കടുത്ത അസന്തോഷത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന്റെ പേര് പ്രഖ്യാപിച്ച ശേഷം അദ്ദേഹത്തെ അഭിനന്ദിക്കാതിരുന്നതും പിന്നാലെ ഗുരുവായൂരിലേക്ക് പോയതും രാഷ്ട്രീയമായി വലിയ ചർച്ചയായിരുന്നു.

ഗുരുവായൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴാണ് ചെന്നിത്തല ആദ്യമായി മൗനം വെടിഞ്ഞത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ച വിവരം അറിയിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെട്ടപ്പോഴും ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം. തനിക്ക് അവഗണന നേരിട്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.

എന്നാൽ ഇന്നത്തെ കൂടിക്കാഴ്ചയോടെ ഇരുനേതാക്കളും തമ്മിലുള്ള അകലം കുറഞ്ഞുവെന്നാണ് പാർട്ടി വൃത്തങ്ങൾ വിലയിരുത്തുന്നത്. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു വി ഡി സതീശൻ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. കോൺഗ്രസിലെ ഭിന്നതകൾ പരിഹരിക്കാനും പാർട്ടിയെ ഒരുമിപ്പിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനത്തെ കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here