സണ്ണി ജോസഫ് അടക്കമുള്ളവരുടെ പിന്തുണ കെ.സി വേണുഗോപാലിന്; കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

0

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്. ഏതെല്ലാം എംഎല്‍എമാര്‍ ആരെയൊക്കെയാണ് പിന്തുണച്ചതെന്ന വിവരമാണ് പുറത്തയത്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയാണ് പിന്തുണച്ചത്. എംഎല്‍എമാരുമായി കേന്ദ്ര നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 63 എംഎല്‍എമാരില്‍ 47 പേരാണ് കെ.സി വേണുഗോപാലിനെ പിന്തുണച്ചത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐ.സി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാല്‍ അല്ലെങ്കില്‍ രമേശ് ചെന്നിത്തല എന്നാണ് നിര്‍ദേശിച്ചത്. സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടി.ഒ മോഹന്‍, ഉഷ വിജയന്‍ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചപ്പോള്‍, നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ആറ് പേര്‍ പിന്തുണച്ചു. വി.ഡി സതീശനും രമേശ് ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ ഭാഗം വിശദീകരിച്ചപ്പോള്‍ കെ.സി വേണുഗോപാല്‍ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു. 63 എംഎല്‍എമാരെ കൂടാതെ, കോണ്‍ഗ്രസ് എംപിമാരുമായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും അവരുടെ താല്പര്യം അറിയുന്നതിനായി അജയ് മാക്കനും മുകുള്‍ വാസ്നിക്കും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയ നിരീക്ഷകര്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ സണ്ണി ജോസഫിനെയും മൂന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെയും വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് ചര്‍ച്ചയ്ക്ക് വിളിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here