തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം നാല് ദിവസം കഴിഞ്ഞിട്ടും മാധ്യമങ്ങളെ കാണാതെയും സോഷ്യൽ മീഡിയയിലും പ്രതികരിക്കാതെയും തുടർന്ന് കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മൗനം രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്.
അതേസമയം, എൽഡിഎഫ് യോഗത്തിൽ സംസാരിച്ച പിണറായി വിജയൻ വ്യക്തിപരമായ അധിക്ഷേപങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി. പാർട്ടിക്ക് ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തിരിച്ചുവരാമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് നിരവധി കാരണങ്ങളുണ്ടെന്നും, അവയെല്ലാം മറികടന്ന് മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.
തോൽവിക്ക് പിന്നാലെ സിപിഐഎമ്മിനുള്ളിൽ ഒളിഞ്ഞും തെളിഞ്ഞും ശക്തമായ വിമർശനങ്ങൾ ഉയരുകയാണ്. പാർട്ടി നേതൃത്വത്തിനെതിരെ അണികളിൽ അസന്തോഷം ഉയർന്നിട്ടുണ്ട്. ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട പോസ്റ്റുകളിലും അണികളുടെ പ്രതിഷേധം നിറഞ്ഞിരിക്കുകയാണ്.
13 മണിക്കൂർ നീണ്ട സെക്രട്ടേറിയറ്റ് യോഗത്തിലും വിമർശനങ്ങൾ ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. മുൻവിധിയില്ലാതെ വിമർശനങ്ങൾ കേൾക്കാനും തുറന്ന ചർച്ചകൾക്ക് തയ്യാറാകാനും നേതൃത്വം മുന്നോട്ട് വരണമെന്നാണ് പാർട്ടി അണികളുടെ ആവശ്യം.

