കൊല്ലം: പുനലൂരിലെ വെട്ടിത്തിട്ടയിൽ പ്രവർത്തിക്കുന്ന ‘ലിവിങ് വാട്ടർ’ ഹോസ്റ്റലിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ക്രൂരമായ മർദ്ദനമുണ്ടായതായി പരാതി. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ കെട്ടിത്തൂക്കി മർദ്ദിച്ചതെന്ന് കുടുംബം ആരോപിച്ചു.
സംഭവത്തെ തുടർന്ന് ഹോസ്റ്റൽ വാർഡനും പാചകക്കാരനും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനമായതിനാൽ സംഭവത്തിന് ഗൗരവം കൂടിയിരിക്കുകയാണ്.
അവധി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങാൻ കുട്ടി വിസമ്മതിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പണം മോഷ്ടിച്ചുവെന്നാരോപിച്ച് വാർഡനും പാചകക്കാരനും ചേർന്നാണ് മർദ്ദിച്ചതെന്ന് കുട്ടി മൊഴി നൽകി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കുട്ടി പറഞ്ഞിട്ടും മർദ്ദനം തുടരുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്ക ഉയർത്തുന്നുവെന്ന വിമർശനവും ശക്തമാണ്.
English Summary
A sixth-grade student was allegedly tied up and beaten in a hostel in Punalur, Kollam, over a ₹500 theft accusation. The warden and cook have been taken into custody, and police investigation is underway.

