‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്

0

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നിലപാട് കാത്ത് മുസ്ലിം ലീഗ്. ഘടകകക്ഷികളുടെ അഭിപ്രായം മാണിക്കാതെയാണ് തീരുമാനം വരുന്നതെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും. പൊതുവികാരം കണക്കിലെടുക്കണമെന്ന നിലപാടിൽ ഉറച്ച് ലീഗ്. ഇനിയും തിരഞ്ഞെടുപ്പുകൾ വരാനുള്ളതാണെന്ന് ഓർക്കണം. ജനത്തെ മാനിച്ചില്ലെങ്കിൽ തിരിച്ചടി ഉറപ്പ്. ഹൈക്കമാൻഡ് തീരുമാനം പുറത്ത് വന്ന ശേഷം നിലപാടെടുക്കുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി.

വി ഡി സതീശനായി ഉറച്ച നീക്കങ്ങൾ ആണ് ലീഗ് നടത്തുന്നതെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തി. സതീശന്റെ കാര്യത്തിൽ പാർട്ടി അയയില്ല എന്ന നിലപാട് പാണക്കാട് സാദിഖലി തങ്ങൾ തന്നെ സ്വീകരിച്ചു എന്നാണ് പുറത്തുവരുന്നത്. സാദിഖലി തങ്ങളുടെ നിർദേശ പ്രകാരം ഇടി മുഹമ്മദ് ബഷീർ എംപി ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തി.

ജനവികാരത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ഗൗരവത്തിലെടുത്തിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ലീഗ്. എന്നാൽ ലീഗിനെ ഗൗനിക്കാതെ തീരുമാനം എടുത്ത് കോൺഗ്രസ് മുന്നോട്ട് പോയാൽ ലീഗ് കടുത്ത നിലപാ‌ട് എടുക്കുമെന്ന് ലീഗ് ദേശീയ-സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. ലീഗിന്റെ രണ്ടു യോഗങ്ങൾ ചേർന്നാണ് വിഡിക്കുള്ള പിന്തുണ അറിയിച്ചിട്ടുള്ളത്.

കൂടാതെ ഉപതെരഞ്ഞെടുപ്പ് നേരിടാനും ലീഗിൽ താൽപ്പര്യമില്ല. ആലപ്പുഴയിലേലും കണ്ണൂരിലേയും നേതാക്കളും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സതീശൻ്റെ മതേതര നിലപാടുകൾ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ കാരണമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. കുറ്റ്യാടി, നാദാപുരം, വടകര തുടങ്ങിയ ഇടങ്ങളിൽ സതീശന് വേണ്ടിയുള്ള പ്രകടനത്തിൽ ലീഗ് നേതാക്കളും പങ്കെ‌ടുത്തിരുന്നു. കൂടാതെ ഉപതിരഞ്ഞെടുപ്പ് നടന്നാൽ സഹകരിക്കില്ലെന്ന നിലപാടും പ്രാദേശിക നേതാക്കൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here