ബെംഗളൂരുവിലെ പീഡനക്കേസ്; പരാതിക്കാരിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമമെന്ന് ആരോപണം, പൊലീസിനെതിരെയും ഗുരുതര ആരോപണം

0

ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി കോളേജ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ കേസിൽ പുതിയ ആരോപണങ്ങൾ പുറത്ത്. കേസിലെ പ്രതി പരാതിക്കാരിയായ യുവതിയെയും സുഹൃത്തുക്കളെയും ഹണി ട്രാപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ പ്രതി ഹൈനസ്, തനിക്കെതിരെ ഹണി ട്രാപ്പ് ശ്രമം നടന്നുവെന്ന് കാണിച്ച് മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായാണ് വിവരം.

യുവതിയും സുഹൃത്തുക്കളും പിന്നീട് ബെംഗളൂരു നോർത്ത് ഡി.സി.പി.യെ സമീപിച്ചപ്പോഴാണ് പ്രതി ഇത്തരമൊരു പരാതി നൽകിയതായി അറിയുന്നത്. പ്രതി ഒളിവിൽ പോകുന്നതിന് മുൻപാണ് പരാതി നൽകിയതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പ്രതിയുടെ പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകാൻ എത്തിയപ്പോൾ മഡിവാള പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും യുവതി ആരോപിച്ചു. പരാതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തിരുത്തിയതായും ഇതിനിടെ സമ്മർദവും ഭീഷണിയും നേരിട്ടതായും അവർ വെളിപ്പെടുത്തി.

കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം ഒത്തുതീർപ്പിന് ശ്രമിക്കുന്നതാണ് നല്ലതെന്ന് പൊലീസ് നിർദേശിച്ചുവെന്നും അല്ലാത്തപക്ഷം കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയതായും യുവതി ആരോപിച്ചു. മേൽ ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് കേസിൽ തുടർനടപടികൾ ആരംഭിച്ചതെന്നും അവർ പറഞ്ഞു.

മേയ് 12-നാണ് ബെംഗളൂരുവിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായത്. അടുത്ത ദിവസം തന്നെ യുവതിയും സുഹൃത്തുക്കളും മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നീട് മേൽ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് കേസിൽ നടപടി പുരോഗമിച്ചത്.

English Summary

A Malayalam college student who alleged sexual assault in Bengaluru’s Madiwala area has accused the accused of trying to frame her and her friends in a honey-trap case. The victim also raised serious allegations against the police, claiming that officers initially refused to register an FIR and pressured them for a settlement. The case has now sparked major controversy.

LEAVE A REPLY

Please enter your comment!
Please enter your name here