ഞങ്ങൾ തമ്മിൽ രാഷ്‌ട്രീയ ബാല്യം മുതലുള്ള ആത്മബന്ധം; നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ  കെ.സി

0

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് ക്യാമ്പുകളിൽ സമവായ ചർച്ചകൾ ഊർജിതമായി തുടരുന്നു. രമേശ് ചെന്നിത്തലയെ സന്ദർശിച്ചതിന് പിന്നാലെ വി.ഡി. സതീശൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ  വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന നിർണ്ണായക ചർച്ചയ്ക്ക് ശേഷം നിറഞ്ഞ ചിരിയോടെയാണ് ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടത്.

വി.ഡി. സതീശനുമായി തനിക്ക് രാഷ്ട്രീയ ബാല്യം മുതലുള്ള ആത്മബന്ധവും വലിയ സുഹൃത്ബന്ധവുമാണുള്ളതെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന കണ്ണിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.സിയുമായി തനിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺഗ്രസ് നേതാക്കളെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. യുഡിഎഫിലെ ചർച്ചകൾ അതിവേഗമാണ് പുരോഗമിക്കുന്നത്. നാളെ ഉച്ചയോടെ പൂർണ്ണമായ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനം വി.ഡി. സതീശന് ലഭിച്ചെങ്കിലും, മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകൾ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് കെ.സി. വേണുഗോപാൽ പക്ഷം. കെ.സിയെ കണ്ടതിന് ശേഷം വി.ഡി. സതീശനും കെ.സി. വേണുഗോപാലും ചേർന്ന് വീണ്ടും രമേശ് ചെന്നിത്തലയെ സന്ദർശിക്കുമെന്നാണ് വിവരം.

പുതിയ വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാകുമെന്നാണ്  ഏറ്റവും പുതിയ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്ന സൂചന. ഇക്കാര്യത്തിൽ നിയുക്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ചെന്നിത്തലയുമായി വി.ഡി. സതീശൻ നടത്തിയ അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിലാണ് വകുപ്പ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയായത്. തർക്കങ്ങളില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും.

LEAVE A REPLY

Please enter your comment!
Please enter your name here