റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും. ഹജ്ജിന്റെ ആദ്യ ദിനമായ യൗമുത്തർവിയ്യയിൽ പങ്കെടുക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ ലക്ഷക്കണക്കിന് തീർഥാടകർ ഇന്ന് രാത്രി മുതൽ മക്കയിൽ നിന്ന് മിനാ താഴ്വരയിലേക്ക് യാത്ര തിരിക്കും.
മക്കയിലെ താമസ കേന്ദ്രങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് തീർഥാടകർ ഹജ്ജ് കർമങ്ങളുടെ ആദ്യഘട്ടത്തിലേക്ക് കടക്കുന്നത്. ഇത്തവണ ഏകദേശം 18 ലക്ഷത്തോളം പേരാണ് ഹജ്ജിനായി സൗദിയിലെത്തിയിരിക്കുന്നത്. ഇതിൽ 15 ലക്ഷത്തിലധികം പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം ചൊവ്വാഴ്ച നടക്കും. തിങ്കളാഴ്ച മിനായിൽ രാപ്പാർക്കുന്നതോടെയാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് തീർഥാടകർ അറഫയിൽ സംഗമിക്കുകയും സൂര്യാസ്തമയത്തിന് ശേഷം മുസ്ദലിഫയിലേക്ക് നീങ്ങി അവിടെ രാത്രി ചെലവഴിക്കുകയും ചെയ്യും.
ബുധനാഴ്ച മുതൽ തീർഥാടകർ വീണ്ടും മിനായിലേക്ക് മടങ്ങിയെത്തും. ജംറകളിലെ കല്ലേറ്, ബലി കർമം, മൂന്ന് ദിവസത്തെ രാപ്പാർപ്പ് എന്നിവ പൂർത്തിയാക്കുന്നതോടെ ഹജ്ജ് കർമങ്ങൾ സമാപിക്കും.
ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജിനായി എത്തിയിരിക്കുന്നത്. ഇതിൽ 13,194 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇന്ത്യൻ ഹാജിമാർക്ക് ഞായറാഴ്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്.
ഹജ്ജ് തീർഥാടകർക്കായി മശാഇർ മെട്രോ ഉൾപ്പെടെയുള്ള പ്രത്യേക ഗതാഗത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം ഹാജിമാരും ഇത്തവണ മെട്രോ വഴിയാണ് മിനായിലേക്ക് യാത്ര ചെയ്യുന്നത്.
English Summary
Hajj rituals will officially begin tomorrow as millions of pilgrims prepare to move from Makkah to Mina. Around 1.8 million pilgrims, including over 1.22 lakh Indians and more than 13,000 from Kerala, have arrived in Saudi Arabia for this year’s pilgrimage. Major rituals including the Arafat gathering, Muzdalifah stay, and Jamarat stoning will take place over the coming days.

