തിരുവനന്തപുരം: കോൺഗ്രസിലെ നീണ്ടുനിന്ന മുഖ്യമന്ത്രി ചർച്ചകൾക്ക് ഒടുവിൽ വി ഡി സതീശൻ മുഖ്യമന്ത്രിയാകാനാണ് സാധ്യതയെന്ന സൂചനകൾ ശക്തമാകുന്നു. കെ സി വേണുഗോപാൽ സ്വയം പിന്മാറണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന നിർണായക യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നതെന്നാണ് വിവരം. കേരളത്തിൽ വി.ഡി. സതീശന് അനുകൂലമായ ശക്തമായ ജനവികാരം ഉണ്ടെന്ന വിലയിരുത്തലാണ് എഐസിസി നിരീക്ഷക സംഘം സമർപ്പിച്ച റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
അതേസമയം, ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന വിവരവും ഹൈക്കമാൻഡിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി ഐക്യവും പൊതുവികാരവും കണക്കിലെടുത്ത് കെ.സിയോട് പിന്മാറാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
ഘടകകക്ഷികളുമായി നടത്തിയ ചർച്ചകളിലും വി.ഡി. സതീശന് കൂടുതൽ പിന്തുണ ലഭിച്ചിരുന്നുവെന്നാണ് വിവരം. അഞ്ചു വർഷം പ്രതിപക്ഷത്തെ നയിച്ച നേതാവെന്ന നിലയിലും പാർട്ടി പ്രവർത്തകരുടെ പൊതുവികാരം അദ്ദേഹത്തിന് അനുകൂലമാണെന്ന വിലയിരുത്തലും നിർണായകമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശനെ പിന്തുണച്ച് പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതും ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പ് സാഹചര്യം ഒഴിവാക്കണമെന്ന രാഷ്ട്രീയ കണക്കുകൂട്ടലും പരിഗണിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, രമേശ് ചെന്നിത്തലയുടെ പേരും ഇപ്പോഴും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെ.സി. വേണുഗോപാൽ പിന്മാറുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന്തുണ ആര്‍ക്കായിരിക്കും എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

