കൊൽക്കത്ത: ടാറ്റ ഗ്രൂപ്പിനെ വീണ്ടും പശ്ചിമ ബംഗാളിലേക്ക്, പ്രത്യേകിച്ച് സിംഗൂരിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ. ടാറ്റ ഗ്രൂപ്പിന്റെ മടങ്ങിവരവ് സംസ്ഥാനം വീണ്ടും നിക്ഷേപസൗഹൃദമാണെന്ന ശക്തമായ സന്ദേശം രാജ്യത്തിനും ലോകത്തിനും നൽകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ടാറ്റ മോട്ടോഴ്സിന്റെ ചെറുകാർ പദ്ധതി സിംഗൂരിൽ സ്ഥാപിക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭത്തെ തുടർന്ന് കമ്പനി പദ്ധതി ഉപേക്ഷിച്ച് സംസ്ഥാനം വിട്ടത് ഒരുകാലത്ത് ദേശീയതലത്തിൽ വലിയ ചർച്ചയായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ടാറ്റയുടെ പിന്മാറ്റവും പിന്നീട് അവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുമാറ്റിയതും നിക്ഷേപകരിൽ തെറ്റായ സന്ദേശമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സമിക് ഭട്ടാചാര്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പശ്ചിമ ബംഗാൾ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യാൻ തയ്യാറാണെന്നും വ്യവസായ വികസനത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഏറ്റവും വിശ്വസ്തവും ആദരിക്കപ്പെടുന്നതുമായ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റ ഗ്രൂപ്പ് ഏതെങ്കിലും രൂപത്തിൽ സിംഗൂരിലേക്കോ പശ്ചിമ ബംഗാളിലേക്കോ തിരിച്ചെത്തണമെന്ന് ബിജെപി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായവൽക്കരണവും ഭൂമിയവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങളും ഒരുകാലത്ത് ദേശീയ ശ്രദ്ധ നേടിയ സിംഗൂരിൽ ടാറ്റയുടെ മടങ്ങിവരവ് ഒരു സാധാരണ നിക്ഷേപ തീരുമാനം മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിച്ഛായയെ മാറ്റിമറിക്കാൻ കഴിയുന്ന പ്രതീകാത്മക നീക്കമായിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
English Summary:
West Bengal BJP president Samik Bhattacharya has said efforts are underway to bring the Tata Group back to Singur and West Bengal. He stated that Tata’s return would send a strong message that the state is once again open and welcoming to investment. Bhattacharya described Tata’s exit from Singur years ago as a setback that created a negative perception among investors and emphasized the need to restore confidence in West Bengal as an industrial and business-friendly destination.

