സജി സഹോദരനെ കൊന്നത് കഴുത്തില്‍ തോര്‍ത്ത് മുറുക്കി; മാതാവിനെ മുഖത്തിടിച്ചും ഭിത്തിയിലേക്കെറിഞ്ഞും കൊലപ്പെടുത്തി

0

ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതി സജി നടത്തിയത് ക്രൂര കൊലപാതകമെന്ന് പൊലീസ്. സഹോദരന്‍ റെജിയെ മര്‍ദിച്ചതിന് ശേഷം കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് സജി കൊലപ്പെടുത്തിയത്. അമ്മ മേരിക്കുട്ടിയെ മുഖത്തിടിച്ചും ഭിത്തിയിലേക്കെറിഞ്ഞും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം രണ്ടുദിവസം വീടിന് പുറത്ത് ഗ്രീന്‍ നെറ്റില്‍ പൊതിഞ്ഞ് സൂക്ഷിച്ചെന്നും മൂന്നാം ദിവസം അര്‍ധരാത്രിയ്ക്ക് ശേഷമാണ് കുഴിച്ചിട്ടതെന്നുമാണ് സജി പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്.

ഈ മാസം നാലാം തിയതിയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. സഹോദരന്‍ റെജിയുടെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതുമാണ് പകയ്ക്ക് കാരണമെന്ന് സജി പൊലീസിനോട് പറഞ്ഞു. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചിരുന്നു. സജിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ഒളിവില്‍ പോയ സജി വീടിന് സമീപത്തെ മലമുകളില്‍ കഴിയുകയായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും പരിശോധനകളെല്ലാം സജി കൃത്യമായി മനസ്സിലാക്കി. ഒടുവില്‍ പിടിയിലാകുമെന്ന് ഉറപ്പിച്ചതോടെ മലയിറങ്ങി. ഒളിവില്‍ കഴിഞ്ഞിരുന്ന സജിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ തിരച്ചിലാണ് പിടികൂടിയത്. മാതാവ് മേരിക്കുട്ടിയെയും, സഹോദരന്‍ റെജിയെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് സജി പൊലീസിന് നല്‍കിയ മൊഴി.2018 -ല്‍ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പൊലീസ് പുനരന്വേഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here