പോസ്റ്റൽ വോട്ട് ഹർജി തള്ളി ഹൈക്കോടതി; ഇനി അവസരം ഇല്ല

0

എറണാകുളം: പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. ഇതോടെ പോളിങ് ഉദ്യോഗസ്ഥർക്ക് ഇനി പോസ്റ്റൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇടക്കാല ഉത്തരവ് നൽകണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്.

എൻജിഒ യൂണിയൻ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. വോട്ട് നിഷേധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പ് ഹർജിയിലൂടെയാണ് ഉന്നയിക്കേണ്ടത്, റിറ്റ് ഹർജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തെ കേസ് പരിഗണിച്ചപ്പോൾ റൂൾ 27 പ്രകാരം വോട്ട് അനുവദിക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. ഏകദേശം 20,000 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കാത്തത് ഗുരുതരമാണെന്ന് കോടതി വിമർശിക്കുകയും, തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പ്രവർത്തിച്ചവർക്കുതന്നെ വോട്ട് ചെയ്യാനാവാത്തത് നിർഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ ഓരോ പൗരനും വോട്ട് ചെയ്യാൻ കഴിയുന്നുവെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി. സ്ട്രോംഗ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഹർജിക്കാരിൽ ചിലർ ഫോമുകൾ കൃത്യമായി സമർപ്പിച്ചിട്ടില്ലെന്നും ഒരാൾ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റാൻ എത്തിയില്ലെന്നും കമ്മീഷൻ കോടതിയിൽ വിശദീകരിച്ചു.

സർക്കാർ ജീവനക്കാരായ മുഹമ്മദ് സിനാൻ, എം.ജി. അനിൽ കുമാർ എന്നിവരാണ് പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here