കണ്ണൂർ: പയ്യന്നൂർ മേഖലയിൽ സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
രാവിലെ മുതൽ കള്ളവോട്ട് നടക്കുന്നുണ്ടെന്നും ഉച്ചയ്ക്ക് ശേഷം അത് കൂടുതൽ വ്യാപകമായെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളൂർ, കാറമേൽ, കണ്ടോത്ത് മേഖലകളിൽ വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയിലെ ഫോട്ടോയുമായി പൊരുത്തപ്പെടാത്ത ഐഡികളാണ് ഉപയോഗിക്കുന്നതെന്നും, പ്രിസൈഡിംഗ് ഓഫീസർമാർ ഇടപെടുന്നില്ലെന്നും ആരോപണം ഉയർന്നു.
അതേസമയം തൃക്കരിപ്പൂർ മണ്ഡലത്തിലും സമാനമായ പരാതി ഉയർന്നു. പിലിക്കോട്–പുത്തിലോട് 137-ാം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് നടത്തിയെന്നാണ് ആരോപണം. കള്ളവോട്ട് തടയാൻ ശ്രമിച്ച ബൂത്ത് ഏജന്റിനെ മർദിച്ചതായും യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ പറഞ്ഞു. സംഭവത്തിൽ റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.
അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് മൂന്ന് മണിവരെ 62.71% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് ഇത്തവണ വിധി നിർണ്ണയിക്കുന്നത്.

