തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിൽ നിന്ന് ലഭിച്ച മനുഷ്യ ശരീരഭാഗങ്ങൾ പ്രകൃതി ദുരന്തങ്ങൾക്കുശേഷം ലഭിക്കുന്ന മൃതദേഹങ്ങളുടെ അവസ്ഥയോട് സാമ്യമുള്ളതാണെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കി.
സ്ഫോടനത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നും, ഇനിയെങ്കിലും സുരക്ഷ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ച വരുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ ഇതുവരെ 10 മൃതദേഹങ്ങൾ ലഭിച്ചതിൽ 9 എണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. കൂടാതെ 28 ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മറ്റ് 30 ശരീരഭാഗങ്ങൾ ഡിഎൻഎ കണ്ടെത്താൻ കഴിയാത്ത നിലയിലാണ്.
ഡിഎൻഎ പരിശോധനാഫലങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ലഭിച്ചു തുടങ്ങും. ഇതിനായി മൊബൈൽ ഡിഎൻഎ യൂണിറ്റ് തൃശൂരിലെത്തിക്കും. അവശിഷ്ടങ്ങൾ പരിശോധിക്കുമ്പോൾ കുറഞ്ഞത് രണ്ട് പേരുടെ ശരീരം ഉണ്ടെന്ന് ഉറപ്പിക്കാനാകുന്ന സാഹചര്യമാണെന്നും, നാലിൽ കൂടുതൽ പേർ കാണാതായതായി ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. പൊള്ളലിനെക്കാൾ സ്ഫോടനത്തിന്റെ ആഘാതമാണ് മരണങ്ങൾക്ക് പ്രധാന കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

