തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നും ഭാര്യ വീണാ വിജയൻ നുമെതിരെ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്ന് കോടതിയെ അറിയിച്ചു പൊലീസ്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള വിഷയമാണെന്നും ക്രിമിനൽ അന്വേഷണം ആവശ്യമില്ലെന്നും പൊലീസ് അറിയിച്ചു.
അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജൻ നൽകിയ ഹർജിയിലാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. കേസിൽ പ്രാഥമിക വാദം കേട്ട കോടതി മെയ് 6ന് വിധി പറയും.
മുഹമ്മദ് റിയാസിന്റെ നാമനിർദേശ പത്രികയിൽ ഭാര്യ വീണാ വിജയൻ സി.എം.ആർ.എൽ. കമ്പനിയിൽ നിന്ന് കൈപ്പറ്റിയതായി ആരോപിക്കുന്ന 1.72 കോടി രൂപയുടെ വിവരം വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ബോധപൂർവം വിവരങ്ങൾ മറച്ചുവെച്ചതിനെ തുടർന്ന് ഇരുവർക്കെതിരെയും കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

