തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പത്തിടത്ത് വിജയസാധ്യതയുണ്ടെന്ന് സിപിഎം വിലയിരുത്തൽ.
സിറ്റിങ് സീറ്റുകളായ കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും വിജയം ആവർത്തിക്കുമെന്ന് പാർട്ടി ഉറച്ചു വിശ്വസിക്കുന്നു. ബിജെപിയുമായി ശക്തമായ പോരാട്ടം നടന്ന കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും, വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തും വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ.
ജില്ലയിലെ ആകെ 14 സീറ്റുകളിൽ എട്ട് മണ്ഡലങ്ങളിൽ പാർട്ടിക്ക് പൂർണ വിജയപ്രതീക്ഷയുണ്ട്. എന്നാൽ ആറ് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നും ഇതിൽ ചിലയിടങ്ങളിലെ ഫലം പ്രവചനാതീതമാണെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.
പാറശ്ശാല, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വലിയ വെല്ലുവിളികളില്ലാതെ വിജയമുറപ്പാണെന്നും വാമനപുരം, വർക്കല സീറ്റുകളിൽ ശക്തമായ മത്സരം നടന്നുവെങ്കിലും ഫലം എൽഡിഎഫിന് അനുകൂലമായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നെയ്യാറ്റിൻകര, അരുവിക്കര, കാട്ടാക്കട, നേമം എന്നീ നാല് മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നതെന്ന് പാർട്ടി വിലയിരുത്തുന്നു. ഈ മണ്ഡലങ്ങളിലെ വോട്ടിങ് നിലയിൽ നേതൃത്വത്തിന് നേരിയ ആശങ്കയുണ്ട്.

