അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുന്നു. വ്യാഴാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ വീണ്ടും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ ലക്ഷ്യമിട്ട ആക്രമണങ്ങളെത്തുടർന്ന് ഖത്തറിലെ യുഎസ് എംബസിക്ക് സമീപമുള്ള താമസക്കാരെ അധികൃതർ ഒഴിപ്പിച്ചു.
ഖത്തറിന്റെ ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ മിസൈലുകളെ തകർക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ഈ മിസൈലുകൾ എവിടെ നിന്നാണ് തൊടുത്തുവിട്ടതെന്നോ, അവയുടെ കൃത്യമായ ലക്ഷ്യസ്ഥാനം എന്തായിരുന്നുവെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇറാന്റെ പരമോന്നത നേതാവിന്റെ വധത്തിന് പിന്നാലെ അമേരിക്കൻ താവളങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ തിരിച്ചടി ശക്തമാക്കുന്നതിനിടെയാണ് ഖത്തറിലും ആക്രമണമുണ്ടായിരിക്കുന്നത്.
അതേസമയം, യുദ്ധം അയൽരാജ്യങ്ങളിലേക്കും പടരുന്നതിന്റെ സൂചന നൽകി അസർബൈജാനിൽ രണ്ട് ഡ്രോണുകൾ പതിച്ചു. ഇതിൽ ഒരെണ്ണം സ്കൂളിന് മേലാണ് വീണത്. ആക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതായി അസർബൈജാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

