ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

0

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ.

സമൻസ് പ്രകാരം മാർച്ച് നാലാം തീയതി ഹാജരാകാനാണ് ആവശ്യപ്പെട്ടത്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് ഇ ഡി. എൻ വാസു അടക്കം അഞ്ചുപേരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ചോദ്യം ചെയ്തത്.

അതേസമയം, കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലാണ് പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. നേരത്തെ കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതൻ ആകാനാകും. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും.

അന്വേഷണ സംഘം ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ പത്മകുമാറിന് ഫെബ്രുവരി 20 നാണ് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് . ദ്വാരപാലക ശില്പ കേസിലും റിമാൻഡ് 90 ദിവസം പൂർത്തിയായതോടെ നൽകിയ ഹർജിയിലാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഹർജിയിൽ വിശദമായി വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. സ്വാഭാവിക ജാമ്യം ലഭിച്ചതോടെ പത്മകുമാറിന് ഉടൻ തന്നെ ജയിൽ മോചിതനാകാൻ കഴിയും. കേസിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ആളാണ് എ പദ്മകുമാർ.

LEAVE A REPLY

Please enter your comment!
Please enter your name here