തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന് ജാമ്യം. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
അതേസമയം, മുൻ ദേവസ്വം ബോർഡ് അംഗമായ കെ.പി. ശങ്കർദാസിന് ഏപ്രിൽ രണ്ടാം വാരത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിക്കും. നിലവിൽ ശങ്കർദാസ് മാത്രമാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നത്.
എൻ. വിജയകുമാർ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും ക്ഷേത്ര മുതലുകൾ ദുരുപയോഗം ചെയ്തെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജീവനക്കാരിൽ സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിച്ചുവെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അനുകൂല മൊഴി നൽകാൻ ജീവനക്കാരെ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ ലഭിച്ചത് ദേവസ്വം ബോർഡിന്റെ ഇടപെടലിലൂടെ തന്നെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻ. വിജയകുമാറിനും കെ.പി. ശങ്കർദാസിനുമെതിരെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും ഉണ്ടായിരുന്നു. ബോർഡ് അറിഞ്ഞുകൊണ്ടാണ് കാര്യങ്ങൾ നടന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി.

