അലനല്ലൂർ: പാലക്കാട് അലനല്ലൂരിൽ യുവാവിനെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. വട്ടമണ്ണപ്പുറം താളിയിൽ സഫിയാന്റെ മകൻ സമീർ ബാബുവിന് (31) കാട്ടുപന്നിയുടെ കുത്തേറ്റത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കമുക് തോട്ടത്തിൽ നിന്ന് യുവാവിനെ പിന്നിൽ നിന്നെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിലത്ത് വീണ യുവാവിനെ പന്നി തുടരെ കുത്തി.
തുടയിലും വയറിന് സമീപത്തുമാണ് പരിക്കേറ്റിട്ടുള്ളത്. ആദ്യം തൊട്ടടുത്ത ക്ലിനിക്കിലേക്കും പിന്നീട് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അണയംക്കോട് അൽഫിത്ത സ്കൂളിന് സമീപം കമുക് തോട്ടത്തിൽ വെച്ചായിരുന്നു പന്നിയുടെ ആക്രമണം എന്ന് യുവാവ് പറയുന്നു.
പന്നി വരുന്നത് കണ്ടില്ലെന്നും, ആദ്യം കാലിലാണ് പന്നി കുത്തിയതെന്നും യുവാവ് പറഞ്ഞു. ഇദ്ദേഹത്തിന് പുറമെ ആടിനെയും പന്നി കുത്തി പരിക്കേൽപ്പിച്ചിരുന്നു. അടുത്ത കാലത്തായി നിരവധി പന്നികളാണ് പ്രദേശത്തെ കൃഷികൾ നശിപ്പിക്കുന്നത്. നാട്ടുകാർ പരാതി ഉയർത്തുന്നുണ്ടെങ്കിലും പരിഹാരം ഇല്ലാത്ത അവസ്ഥയാണ്.

