ഡൽഹി: കേരള സർക്കാരിന്റെ സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കി. സിൽവർ ലൈൻ പ്രായോഗികമല്ലെന്നും നടപ്പിലാക്കാൻ കഴിയില്ലെന്നും സംസ്ഥാനത്തിന് താൽപ്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി.
ആർആർടിഎസ് – ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാരീസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് റെയിൽവേ മന്ത്രിയുടെ വിശദീകരണം. ആർആർടിഎസോ, അതിവേഗ പദ്ധതിയോ കേന്ദ്ര സർക്കാരിന് മുന്നിലുണ്ടോയെന്നായിരുന്നു ഹാരിസ് ബീരാന്‍റെ ചോദ്യം.
സിൽവർ ലൈൻ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതാണെന്നും അത് നടപ്പാക്കാനാകുന്നതല്ലെന്നും റെയിൽവേ മന്ത്രി മറുപടിയായി പറഞ്ഞു. എല്ലാം സംസ്ഥാനത്തിന്‍റെ തീരുമാനം ആണ്. സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ ഹൈസ്പീഡ് റെയിൽ പദ്ധതി പരിഗണിക്കാം. എന്നാൽ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു.
ഭൂമി ഏറ്റെടുത്ത് നൽകണം. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ അനിവാര്യമാണ്. സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ എങ്ങനെ പദ്ധതി നടപ്പാക്കാനാകുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു. സംസ്ഥാന സർക്കാർ തീരെ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു. സർക്കാർ സഹകരണം വളരെ കുറവാണ്. ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയതെന്നും ഇങ്ങനെ എങ്ങനെ മുന്നോട്ട് പോകുമെന്നും അശ്വിനി വൈഷ്ണവ് ചോദിച്ചു.

