കൊച്ചി: 16കാരിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്ത്? ഉത്തരം കിട്ടാതെ പൊലീസും സ്കൂൾ അധികൃതരും.
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് മരിച്ചതെന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ കുറിപ്പ്. മരണം നടന്ന് ഒരാഴ്ചയ്ക്കു ശേഷവും കുട്ടിയുടെ ഫോൺ തുറന്നു പരിശോധിക്കാൻ പൊലീസ് ശ്രമിച്ചിട്ടില്ല.
വീട്ടിൽ നിന്ന് സ്കൂളിലേക്കു പോയ പെൺകുട്ടിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കൽ പറമ്പിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ(16)യാണ് മരിച്ചത്.
ഇൻസ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണോ എന്നാണ് ബലമായ സംശയം. അക്കൗണ്ടിൽ ആകെ 12 ഫോളോവേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അധ്യാപകർ പറയുന്നു. കൊറിയൻ യുവാവിന്റെ പ്രണയച്ചതിയിൽ ഉൾപ്പെട്ട കൂടുതൽ കുട്ടികൾ ഉണ്ടോ എന്നതിൽ അധ്യാപകർ ആശങ്ക പ്രകടിപ്പിച്ചു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണ വാർത്തയെ തുടർന്ന് താൻ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

