കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണ ജോർജിന് കടുത്ത വേദനയിൽ ആശ്വാസമുണ്ടെന്ന് വ്യക്തമാക്കി പുതിയ മെഡിക്കൽ ബുള്ളറ്റിൻ. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
മന്ത്രിയുടെ രക്തസമ്മർദ്ദം മരുന്നുകളുടെ സഹായത്തോടെ നിയന്ത്രണവിധേയമാണെന്നും കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണമെന്നുമാണ് മെഡിക്കൽ സംഘത്തിന്റെ വിശദീകരണം. നിലവിൽ യാത്ര അനുവദിക്കാനാകാത്ത സാഹചര്യത്തിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തുടരുമെന്നും ബുള്ളറ്റിനിൽ പറയുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സംഭവം നടന്നത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രിയെ പ്ലാറ്റ്ഫോമിൽ എത്തിയ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. പൊലീസ് വലയം ഭേദിച്ചാണ് പ്രവർത്തകർ മുന്നിലെത്തിയത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ചതോടെ പൊലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണത്തിലാക്കി.

