മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന വാദം തള്ളി പൊലീസ്

0

തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകടകേസിൽ പൊലീസ് വീഴ്ചയിൽ തിരുവനന്തപുരം ഡിസിപി അന്വേഷണം തുടങ്ങി.

തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം. രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫെന്ന് പറഞ്ഞു. പൊലീസ് ആസ്ഥാനമുൾപ്പെടെയുള്ള പ്രധാന റോഡിലെ സിസിടിവി പരിശോധിച്ച് രാത്രി തന്നെ കാർ കസ്റ്റഡിയിൽ എടുത്തില്ല. രാജുവിനെ കസ്റ്റഡിയിൽ എടുക്കാൻ വൈകിയതു മൂലം വൈദ്യ പരിശോധന സമയത്ത് നടന്നില്ല. ഇന്നലെയും രാജു പറഞ്ഞ സമയത്ത് സ്റ്റേഷനിൽ ഹാജരാകാൻ അനുവദിച്ചു.

പരിശോധനയ്ക്ക് രക്ത സാമ്പിൾ കെമിക്കൽ ലാബിലേയ്ക്ക് അയച്ചത് അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ ശേഷം മാത്രമാണ്. ഇനി കൃത്യമായ പരിശോധന ഫലം കിട്ടാനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കിയെന്നത് ഉൾപ്പെടെയുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

വ്യാഴാഴ്ച രാത്രി തന്ന രാജുവിനെയും കസ്റ്റഡിയിലെടുക്കാത്തത് മുതൽ പൊലീസ് വീഴ്ചയിൽ വലിയ  വിമർശനം ഉയർന്നു. കാറും കസ്റ്റഡിയിലെടുത്തില്ല. ഇതോടെയാണ്അന്വേഷണത്തിന് ഡിസിപിയെ ചുമതലപ്പെടുത്തിയത്. പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എസ്എച്ച്ഒ ഡിസിപിക്ക് നൽകിയ മൊഴി. പുലർച്ചെ  ഒരു മണിക്കാണ് നടപടി തുടങ്ങിയത്. കാർ കണ്ടെത്താൻ കഴിയാഞ്ഞത് സാങ്കേതിക കാരണങ്ങൾ മൂലമാണ്. അപകടം നടന്നെന്ന വിവരം ലഭിച്ചതുമുതൽ പൊലിസ് നടത്തിയ നീക്കങ്ങല്ലാം ഡിസിപി പരിശോധിക്കും. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.

സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ മൊഴിയെടുത്തു. വിശദമായ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30യ്ക്കാണ് ട്രിവാൻഡ്രം ക്ലബിലെ ഗേറ്റിറങ്ങി മീഡിയന് അപ്പുറം എതിർ ദിശയിലേ റോഡിലേയ്ക്ക് കടക്കവേയാണ് മണിയൻ പിള്ള രാജു ഓടിച്ചിരുന്ന കാറും ബൈക്കുമായി ഇടിച്ചത്. രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. അപകടമുണ്ടായെങ്കിലും കാർ നിർത്താതെ പോയി.

LEAVE A REPLY

Please enter your comment!
Please enter your name here